
konnivartha.com: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി.റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കേരളത്തിലെ എം.പിമാരും വിമാനത്തിലുണ്ടായിരുന്നു .തിരുനെൽവേലി എംപി റോബർട്ട് ബ്രൂസും വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനത്തിൽ ആകെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്.യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് കേരള എം പിമാര്‍ പ്രതികരിച്ചു
എയര്‍ ഇന്ത്യയുടെ എഐ 2455 വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത് .വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.
ഒരു മണിക്കൂര്‍ പറന്ന ശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തി.തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഡല്‍ഹിയിലെത്തിച്ചു .യാത്രക്കാരെല്ലാം സുരക്ഷിതരാണ് .യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.ഔദ്യോഗികമായി അന്വേഷണമാവശ്യപ്പെട്ട് പരാതിനൽകുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു