
konnivartha.com/ പത്തനംതിട്ട: പമ്പ ഗണപതി കോവിൽ സന്ദർശിക്കാനെത്തിയ ശബരിമല ആചാര സംരക്ഷണ സമിതി പ്രവർത്തകരെ പോലീസ് തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. നാറാണംതോട്, അട്ടത്തോട് ഉൾപ്പെടെയുള്ള ശബരിമല ഗ്രാമങ്ങളിൽ താമസിക്കുന്ന വനവാസി വിഭാഗത്തിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘത്തെയാണ് ത്രിവേണിയിൽ വെച്ച് പോലീസ് മുന്നറിയിപ്പില്ലാതെ തടഞ്ഞത്. തുടർന്ന്, സമിതി പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചതോടെ സ്ത്രീകളെയും കുട്ടികളെയും കോവിൽ സന്ദർശിക്കാൻ അനുവദിച്ചു.
ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് തദ്ദേശീയരായ വനവാസി വിഭാഗം ഉൾപ്പെടുന്ന ആചാര സംരക്ഷണ സമിതി രണ്ടാം ഘട്ട ശബരിമല സംരക്ഷണ സമരം തുടങ്ങുന്നതിന് മുന്നോടിയായി പമ്പ ഗണപതി കോവിലിൽ നേർച്ച സമർപ്പിക്കാനെത്തിയതായിരുന്നു പ്രവർത്തകർ. യുവതീ പ്രവേശന സമരത്തിന് മുൻപും സമിതി ഇത്തരത്തിൽ വഴിപാടുകൾ അർപ്പിച്ചിരുന്നു.
മൂന്ന് വാഹനങ്ങളിലായി എത്തിയ പ്രവർത്തകരെ തടഞ്ഞ പോലീസ്, രാഷ്ട്രപതി ശബരിമല സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് പ്രവേശനം നിഷേധിക്കുന്നതെന്ന് അറിയിച്ചതായി പ്രവർത്തകർ പറഞ്ഞു. എന്നാൽ, പൊതുജനങ്ങൾക്കായി ഇത്തരമൊരു നിയന്ത്രണത്തെക്കുറിച്ച് യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്ന് സമിതി പ്രവർത്തകർ ആരോപിച്ചു. ഇതേ തുടർന്ന് പ്രവർത്തകരും പോലീസുമായി ഏറെ നേരം വാക്കേറ്റമുണ്ടായി.
പി.വി. അനോജ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിതേഷ് ഗോപാലകൃഷ്ണൻ, അരുൺ അനിരുദ്ധൻ, അനന്തു മണിലാൽ, സന്തോഷ് മടുക്കോലിൽ, ശ്യാം കുമാർ, സാനു മാമ്പാറ, സുരേഷ് മടുക്കോലിൽ, രാഘുനാഥൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പമ്പയിലെത്തിയത്.