
konnivartha.com; രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം കണക്കിലെടുത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി . രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ( ഒക്ടോബർ 21 )മുതൽ 24 വരെ കേരളം സന്ദർശിക്കും.
നാളെ (ഒക്ടോബർ 22ന് )ശബരിമല ക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനവും ആരതിയും നടത്തും . ദർശനത്തിനായി 22ന് ഉച്ചയ്ക്ക് 11.50ന് രാഷ്ട്രപതി സന്നിധാനത്ത് എത്തും.രാവിലെ 10.20ന് ഹെലികോപ്റ്ററിൽ നിലയ്ക്കൽ ഹെലിപാഡിൽ ഇറങ്ങി അവിടെനിന്ന് റോഡ് മാർഗം പമ്പയിൽ എത്തി പ്രത്യേക വാഹനത്തിൽ സന്നിധാനത്തേക്കു പോകും.ഉച്ചപ്പൂജ ദർശനത്തിനുശേഷം സന്നിധാനം ഗെസ്റ്റ് ഹൗസിൽ വിശ്രമം. 3ന് സന്നിധാനത്തുനിന്നു മടങ്ങി 4.10ന് നിലയ്ക്കൽ എത്തി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് പോകും.
പുതിയ ഫോർ വീൽ ഡ്രൈവ് ഗൂർഖ എമർജൻസി പ്രത്യേക വാഹനത്തിലാണ് പമ്പയിൽനിന്നു സന്നിധാനത്തേക്കും തിരിച്ചുമുള്ള രാഷ്ട്രപതിയുടെ യാത്ര. 6 വാഹനങ്ങളുടെ അകമ്പടി ഉണ്ട്.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സന്നിധാനത്ത് അനധികൃതമായി താമസിക്കുന്ന എല്ലാവരെയും ഇന്ന് മലയിറക്കും.ബറ്റാലിയൻ എഐജി അരുൾ ബി.കൃഷ്ണ സന്നിധാനം, ക്രൈംബ്രാഞ്ച് എസ് പി കെ.വി.വേണുഗോപാൽ പമ്പ എന്നിവിടങ്ങളിൽ സുരക്ഷാ ചുമതലകള്‍ നിര്‍വ്വഹിക്കും .ദ്രുതകർമസേന, ഡോഗ് സ്ക്വാഡ്, അഡ്വാൻസ് പട്രോളിങ് ടീം, സ്നേക്ക് റെസ്ക്യൂ ടീം, വെറ്ററിനറി ടീം, വൈപ്പർ ടീം എന്നിവരെ നിയോഗിച്ച് ഉൾവനങ്ങളിലും പാതയിലും സുരക്ഷ ശക്തമാക്കി.