ആരോഗ്യത്തോടെ ശരണയാത്ര :അയ്യപ്പന്‍മാര്‍ക്ക് വിപുലമായ സേവനം  

Spread the love
ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം
 ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവർത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. മലകയറുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളിൽ അവബോധം ശക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ എമർജൻസി മെഡിക്കൽ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ഉടനടി ചികിത്സ ലഭ്യമാക്കാനായുള്ള സംവിധാനമുൾപ്പെടെയുള്ള കനിവ് 108 ആംബുലൻസ് സേവനങ്ങൾ ലഭ്യമാണ്. സന്നിധാനത്ത് നിന്നും പമ്പയിലേക്ക് പ്രത്യേക ആംബുലൻസ് സേവനവും ലഭ്യമാണ്.
എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, കാർഡിയാക് മോണിറ്റർ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂർണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തിക്കും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ താത്ക്കാലിക ഡിസ്‌പെൻസറിയും പ്രവർത്തിക്കും.
അടൂർ, വടശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽ ഒരു മെഡിക്കൽ സ്റ്റോറെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തിവരുന്നു. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്.
ശബരിമല തീർത്ഥാടന വേളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
➣ നിലവിൽ വിവിധ രോഗങ്ങൾക്കായി ചികിത്സയിലിരിക്കുന്നവർ ദർശനത്തിനായി എത്തുമ്പോൾ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്
➣ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്
➣ മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
➣ മല കയറുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപേ നടത്തം ഉൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ ചെയ്ത് തുടങ്ങേണ്ടതാണ്
➣ സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക
➣ മല കയറുന്നതിനിടയിൽ ക്ഷീണം, തളർച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാൽ മല കയറുന്നത് നിർത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക
➣ 04735 203232 എന്ന നമ്പറിൽ അടിയന്തിര സഹായത്തിനായി വിളിക്കാം
➣ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
➣ ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക
➣ പഴങ്ങൾ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക
➣ പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്
➣ മലമൂത്രവിസർജ്ജനം തുറസായ സ്ഥലങ്ങളിൽ നടത്തരുത്. ശൗചാലയങ്ങൾ ഉപയോഗിക്കുക. ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക
➣ മാലിന്യങ്ങൾ വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക
➣ പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ആശുപത്രികളിൽ ലഭ്യമാണ്.
അയ്യപ്പന്‍മാര്‍ക്ക് വിപുലമായ സേവനമൊരുക്കി ആരോഗ്യവകുപ്പ് 
സന്നിധാനത്ത് ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ക്ക് വിപുലമായ സേവനമൊരുക്കി ആരോഗ്യവകുപ്പ്. ശബരിമലയില്‍ വലിയ നടപ്പന്തല്‍ ആരംഭിക്കുന്നതിന് വലതുവശത്തായി പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ആശുപത്രിയില്‍ ഭക്തര്‍ക്ക് ആധുനിക നിലവാരത്തിലുള്ള ചികിത്സ സൗകര്യം ലഭ്യമാണ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗം, ഒപി സേവനം എന്നിവയോടൊപ്പം ലാബ്, എക്സ് റേ, ഇസിജി, ഓപ്പറേഷന്‍ തിയേറ്റര്‍, അഞ്ച് കിടക്കകളുള്ള ഐസിയു വാര്‍ഡ്, 18 കിടക്കകളുള്ള വാര്‍ഡ് എന്നിവയും സജ്ജമാണ്. സാധാരണ മരുന്നുകള്‍ കൂടാതെ ഹൃദയാഘാതത്തിനുളള മരുന്ന്, പേവിഷബാധയ്ക്കെതിരെയുള്ള വാക്സിന്‍, ആന്റി സ്നേക്ക് വെനം എന്നിവയും കരുതിയിട്ടുണ്ട്. റെഫറല്‍ ആശുപത്രികളായി കോന്നി, കോട്ടയം മെഡിക്കല്‍ കോളജുകളും സജ്ജമാണ്.
കാര്‍ഡിയോളജിസ്റ്റ്, ഫിസിഷന്‍, ഓര്‍ത്തോപീഡിഷന്‍, ജനറല്‍ സര്‍ജന്‍, അനസ്തേഷ്യോളജിസ്റ്റ്, അസി. സര്‍ജന്‍ എന്നീ  വിദഗ്ധ ഡോക്ടര്‍മാരുടെയുൾപ്പടെ സേവനം ലഭ്യമാണ്. അടിയന്തരഘട്ട ഉപയോഗത്തിനായി ആംബുലന്‍സുമുണ്ട്. സന്നിധാനത്തോടൊപ്പം പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളില്‍ ആശുപത്രിയും നീലിമല, അപ്പാച്ചിമേട് എന്നിവടങ്ങളില്‍ കാര്‍ഡിയോളജി സെന്ററുകളും ചരല്‍മേട്, കരിമല ഡിസ്പെന്‍സറികളും പ്രവര്‍ത്തിക്കുന്നു. പമ്പ മുതല്‍ സന്നിധാനം വരെ 17 ഉം എരുമേലി – കരിമല കാനന പാതയില്‍ അഞ്ചും അടിയന്തരഘട്ട വൈദ്യസഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പമ്പ മുതല്‍ സന്നിധാനം വരെ എവിടെ അത്യാഹിതമുണ്ടായാലും 04735 203232 എന്ന ടോള്‍ ഫ്രീ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെട്ടണം. പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യമായ അടിയന്തര വൈദ്യസഹായം നല്‍കുമ്പോഴേക്കും ആംബുലന്‍സ് ഉള്‍പ്പടെയുള്ള സേവനം ലഭ്യമാകും. കണ്‍ട്രോള്‍ റൂമില്‍ നിന്ന് നേരിട്ടല്ലാതെ ആംബുലന്‍സ് വിളിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാല്‍ ഒഴിവാക്കണം.