
രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി സർക്കാർ . ഡൽഹിയിലെ സ്കൂളുകൾ എല്ലാം ഒരാഴ്ചത്തേക്ക് അടച്ചു. വിദ്യാർഥികൾക്ക് ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും ചേർന്ന അടിയന്തര ഉന്നതതല യോഗത്തിന് ശേഷമാണ് കെജ്രിവാൾ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും ഒരാഴ്ച വര്‍ക് ഫ്രം ഹോം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും കെജ്രിവാൾ പറഞ്ഞു. സ്വകാര്യ ഓഫീസുകൾ കഴിയുന്നത്ര നാൾ വര്‍ക് ഫ്രം ഹോം തുടരാൻ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് നവംബർ 14 മുതൽ 17 വരെ വിലക്ക് ഏര്‍പ്പെടുത്തി. ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതാണെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പരിശോധിച്ചുവരികയാണെന്ന് അരവിന്ദ് കെജരിവാൾ അറിയിച്ചു.