ചെറുപ്പക്കാരെ തൊഴില്‍ ദാതാക്കളാക്കുന്ന മനോഭാവത്തിലേക്കു സമൂഹം മാറണം: മുഖ്യമന്ത്രി

Spread the love

തൊഴില്‍ അന്വേഷകര്‍ എന്നതിനേക്കാളുപരി തൊഴില്‍ ദാതാക്കളായി ചെറുപ്പക്കാരെ രൂപാന്തരപ്പെടുത്താനുള്ള മനോഭാവ മാറ്റത്തിലേക്കു സമൂഹം മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ മനസിലാക്കി ക്രിയാത്മകമായി ഇടപെടാന്‍ ചെറുപ്പക്കാര്‍ക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ(കെ-ഡിസ്‌ക്) യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ പുത്തന്‍ ആശയ രൂപീകരണത്തിന് ഊന്നല്‍ നല്‍കി കെ-ഡിസ്‌ക് നടപ്പാക്കുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പദ്ധതി രാജ്യത്തുതന്നെ സമാനതകളില്ലാത്തതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയെ മനുഷ്യ നന്മയ്ക്കായി ഉപയോഗിക്കുക എന്നതാണു സര്‍ക്കാരിന്റെ കാഴ്ചപ്പാട്. അതിനായി ഈ മേഖലയിലെ മുന്നേറ്റങ്ങളെ സ്വാംശീകരിക്കുകയും ദൈനംദിന ജീവിതത്തിലെ പ്രശ്‌നപരിഹാരത്തിന് ഉപയോഗപ്പെടുത്തുകയും വേണം. യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം പോലുള്ള പദ്ധതികള്‍ ഇതു ലക്ഷ്യംവച്ചുള്ളതാണ്.

 

നൈപുണ്യ വികസനം, വ്യവസായ പുനഃസംഘടന, കാര്‍ഷിക നവീകരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി 40,00,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാണു ശ്രമിക്കുന്നത്. ഇവ മൂന്നിലും കൃത്യമായി ഇടപെടാന്‍ യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിനു കഴിയണം. വിജ്ഞാന സമ്പദ്ഘടനയായും നൂതന സമൂഹമായും കേരളത്തെ പരിവര്‍ത്തനപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഉത്തേജനം പകരും. ചെറുപ്പക്കാരുടെ അറിവും ശേഷിയും വ്യക്തിഗത വികാസത്തിനെന്നപോലെ നാടിന്റെ പൊതുവായ നന്‍മയ്ക്കും പ്രയോജനപ്പെടുത്തണം. ഇതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാനും പദ്ധതിക്കാകണം.
2018 ല്‍ ആരംഭിച്ച യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമില്‍ ഏതൊക്കെ മേഖലകളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്നും പരിഹാരമുണ്ടാക്കിയെന്നും വിലയിരുത്തണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മുതലുള്ള പദ്ധതിയെ രൂപപ്പെടുത്തുകയും നിരന്തരം നവീകരിക്കുകയും വേണം. അപ്പോള്‍ മാത്രമേ ‘ഇന്നൊവേഷന്‍’ എന്ന ആശയം പൂര്‍ണമായി ഉള്‍ക്കൊണ്ടൂവെന്നു കരുതാനാകൂ. 1,00,000 വിദ്യാര്‍ഥികള്‍, 30,000 ആശയങ്ങള്‍ എന്ന ലക്ഷ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക്, സുസ്ഥിരതയിലൂന്നിയുള്ള കേരളത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയണമെന്നും മുഖ്യന്ത്രി പറഞ്ഞു.

 

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ അടുത്ത നാലര വര്‍ഷംകൊണ്ടു വലിയ മാറ്റമുണ്ടാകുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ നൂതന ആശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

ഉത്പാദന മേഖലയുടെ വളര്‍ച്ച വേണ്ടത്ര വരുന്നില്ലെന്നതു രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണെന്നു പദ്ധതിയുടെ പ്രീ രജിസ്‌ട്രേഷന്‍ ആന്‍ഡ് വോയ്‌സ് ഓഫ് കസ്റ്റമര്‍ മൊഡ്യൂള്‍ ഉദ്ഘാടനം ചെയ്തു ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഉത്പാദന ശൃംഖലയില്‍ നൂതന ആശയങ്ങളും ഇടപെടലുകളും വേണം. ഇതില്‍ കേരളത്തിനു കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന പ്രഖ്യാപനമായി പദ്ധതി മാറണം. യുവതലമുറയുടെ സ്വപ്നങ്ങളെ പ്രയോഗതലത്തിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പൂജപ്പുര എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു, എ.പി.ജെ. അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ, കെ-ഡിസ്‌ക് എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ കെ.എം. ഏബ്രഹാം, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.


യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 2021: ജില്ലാതല ആശയ രൂപീകരണ സെമിനാര്‍ നടത്തി
പുതിയ തലമുറ സ്വന്തം നാടിനായി ആശയങ്ങളെ
ഉപയോഗിക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പുതിയ തലമുറ സ്വന്തം നാടിനായി ആശയങ്ങളെ ഉപയോഗിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ – ഡിസ്‌ക്) ഡിസ്ട്രിക്ട് ഇന്നോവേഷന്‍ കൗണ്‍സില്‍ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ നടത്തിയ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 2021 ജില്ലാതല ആശയ രൂപീകരണ സെമിനാര്‍  തിരുവല്ല മാര്‍ത്തോമ കോളജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കെ -ഡിസ്‌ക് എന്ന പേരില്‍ രൂപം കൊണ്ടിട്ടുള്ളത് നൂതന ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഒരു സംവിധാനമാണ്. ഈ സംവിധാനത്തെ കേരളത്തിന്റെ വിഭവ ശേഷിയെ എങ്ങനെ പ്രയോജനപ്പെടുത്താം, എങ്ങനെ വിപുലീകരിക്കാം എന്നുള്ള ആലോചനയിലാണുള്ളത്. മാനവ വിഭവശേഷിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. മനുഷ്യവിഭവ ശേഷിയെ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി എങ്ങനെ പ്രയോജനപ്പെടുത്തും എന്നതാണ് ഏറ്റവും ഗൗരവകരമായ കാര്യം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലാണ് ഇത്തരത്തിലുള്ള ഇന്നൊവേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്. കേരള സര്‍ക്കാര്‍ വളരെ പ്രധാനപ്പെട്ട ആശയങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് ആരംഭിച്ച പദ്ധതിയാണിത്. കഴിവുകളിലും കര്‍മശേഷിയിലും നാം ഒട്ടും പുറകിലല്ല.

 

ലോകത്ത് ഏത് രാജ്യം നോക്കിയാലും എവിടെയും മലയാളിയുടെ സ്പര്‍ശം, ബൗദ്ധിക ഇടപെടല്‍ ഒക്കെയും ഉണ്ടാകും. ആതുരസേവന രംഗത്തായാലും വിദ്യാഭ്യാസ രംഗത്തായാലും ഏത് വിഭാഗത്തില്‍ ആയാലും മലയാളിയുടെ സേവനം എല്ലായിടത്തും പ്രത്യക്ഷമാണ്. ഈ ഇടപെടല്‍ കേരളത്തില്‍ മതിയായി ലഭ്യമാകുന്നില്ല എന്ന് മനസിലാക്കി. ഈ കുറവ് നികത്തുന്നതിനായി ലോക കേരള സഭ എന്നൊന്ന് രൂപീകരിച്ചു. മുഖ്യമന്ത്രി മുന്‍കൈ എടുത്താണ് ഇത്തരത്തിലൊരു കൂട്ടായ്മ രൂപീകരിച്ചത്. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളായ ശാസ്ത്ര – സാങ്കേതിക വിദ്യയുടെ രംഗത്തും മറ്റ് വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെ സഭ രൂപീകരിച്ച് അവരുടെ കഴിവുകള്‍ കേരളത്തിന്റെ വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ലോക കേരള സഭയിലൂടെ മനസിലാക്കി.

 

 

ഇതിനേത്തുടര്‍ന്ന് ധാരാളം ആളുകള്‍ കേരളത്തില്‍ തിരിച്ചെത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. ഇപ്പോള്‍ ബുദ്ധി ഒരു ചരക്കായി മാറിയിട്ടുണ്ട്. ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന അവകാശം പോലെ ബുദ്ധിക്കും അവകാശം ഉണ്ടായി ബൗദ്ധിക സ്വത്തവകാശം എന്ന് അറിയപ്പെട്ടു.   കഴിവുകളെ നാടിനായി പ്രയോജനപ്പെടുത്തണം. നൂതന ആശയങ്ങള്‍ എല്ലാവരില്‍ നിന്നും ഉണ്ടാകണം. കഴിവുകളെ അംഗീകരിച്ച് മെച്ചപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഡെവലപ്പ്മെന്റ് പ്രഫഷണല്‍ ബീനാ ഗോവിന്ദന്‍,  മാര്‍ത്തോമാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വറുഗീസ് മാത്യു, ജില്ലാ ഇന്നോവേഷന്‍ കൗണ്‍സില്‍ അംഗം റെയ്സണ്‍ സാം രാജു, കെ ഡിസ്‌ക് പ്രോഗ്രാം എക്സിക്യൂട്ടീവുകളായ ജിന്റോ സെബാസ്റ്റ്യന്‍, എസ്.ഒ ജിതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!