വേഗത നിയന്ത്രിച്ചാല്‍ അപകടം കുറയ്ക്കാം : കോന്നിയില്‍ വീണ്ടും വാഹനാപകടം

Spread the love

 

konnivartha.com: അമിത വേഗത മൂലം ഉള്ള വാഹനാപകടം കേരളത്തില്‍ തുടരുമ്പോള്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നിയിലും നിത്യേന വാഹനാപകടം നടക്കുന്നു . കൊട്ടാരക്കര അടൂര്‍ പന്തളം തിരുവല്ല കോട്ടയം എം സി റോഡ്‌ ഒഴിവാക്കി ഏറെക്കുറെ സഞ്ചാര യോഗ്യമായ പുനലൂര്‍ മൂവാറ്റുപുഴ റോഡിലൂടെ വരുന്ന ദീര്‍ഘ ദൂര വാഹന യാത്രികര്‍ ആണ് ഏറെ നാളായി കോന്നി മേഖലയില്‍ അപകടത്തില്‍പ്പെടുന്നത് .

ദീര്‍ഘ ദൂര വാഹന യാത്രികര്‍ രാത്രിയില്‍ ആണ് ഈ റോഡ്‌ പ്രയോജനപ്പെടുത്തുന്നത് . പകല്‍ ഉള്ള വാഹനങ്ങളുടെ അമിത തിരക്കുകള്‍ ഏറെക്കുറെ രാത്രി 9 നും വെളുപ്പിനെ 5 നും ഇടയില്‍ ഈ റോഡില്‍ കുറവാണ് . പുനലൂര്‍ പത്തനാപുരം കോന്നി റാന്നി മണിമല വഴി നേരെ മൂവാറ്റുപുഴ എത്തി തൃശ്ശൂര്‍ തുടങ്ങി മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന ആളുകള്‍ഇപ്പോള്‍ തിരഞ്ഞെടുക്കുന്ന പാതയാണ് പുനലൂര്‍ മൂവാറ്റുപുഴ റോഡ്‌ .

രാത്രി യാമങ്ങളില്‍ വേഗതയില്‍ സഞ്ചരിച്ചു എത്തുന്ന വാഹനങ്ങള്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് അമര്‍ത്തിയാല്‍ വാഹനം പാളിപോകുന്ന അവസ്ഥ ഉണ്ട് . ഇങ്ങനെ നിരവധി വാഹനങ്ങള്‍ അടുത്തിടെ അപകടത്തില്‍പ്പെട്ടു . ചിലരുടെ ജീവനും പൊലിഞ്ഞു . മഴക്കാലത്ത് നനഞ്ഞു കിടക്കുന്ന ടാര്‍ പാളികളില്‍ ടയറുകള്‍ക്ക് ഗ്രിപ്പ് നഷ്ടമാകും . വേഗതയില്‍ എത്തുന്ന വാഹനങ്ങളുടെ ടയര്‍ ചൂട് പിടിച്ചിരിക്കുന്നതിനാല്‍ ടാറുമായി ഉള്ള ബന്ധം അയഞ്ഞിരിക്കും . പെട്ടെന്ന് ബ്രേക്ക് ചവിട്ടിയാല്‍ വാഹനം നിയന്ത്രണം വിടുകയും ഇടിക്കുകയോ മറിയുകയോ ചെയ്യും .

ഈ റോഡില്‍ വാഹനാപകടകങ്ങള്‍ മിക്ക ദിനവും ഉണ്ട് . അപകടം ഉണ്ടാകുമ്പോള്‍ മാത്രം ഉണരുന്ന ഒരു ഭരണ സംവിധാനം ആണ് ഇവിടെ ഉള്ളതിനാല്‍ മുന്‍പ് നടന്ന വാഹനാപകടങ്ങളുടെ അപകട രീതികള്‍ അന്വേഷിച്ച റിപ്പോര്‍ട്ട്‌ പോലും പൊതു ജന മധ്യത്തില്‍ അവതരിപ്പിച്ചില്ല . ഈ റോഡിലെ അപകട സ്ഥിതി സംബന്ധിച്ചുള്ള അന്വേഷണ കാര്യത്തില്‍ വളരെ മെല്ലെപ്പോക്ക് ആണ് .

ഇന്ന് വെളുപ്പിനെ കോന്നി കുളത്തിങ്കല്‍ ഭാഗത്ത്‌ കാര്‍ അപകടത്തില്‍പ്പെട്ടു . സ്വകാര്യ സ്ഥാപനത്തിന്‍റെ ചുറ്റുഗേറ്റ് തകര്‍ന്നു . കെ എസ് ഇ ബിയുടെ പോസ്റ്റില്‍ ഇടിച്ചു ആണ് വണ്ടി നിന്നത് . ഒരാള്‍ക്ക് പരിക്ക് ഉണ്ട് .

കഴിഞ്ഞ മാസങ്ങളില്‍ ഈ റോഡുകളില്‍ മിക്കയിടത്തും വാഹനാപകടം നടന്നു. റോഡു നിര്‍മ്മാണത്തിലെ അശാസ്ത്രീയത ആണ് അപകടങ്ങള്‍ക്ക് കാരണം എന്ന് മിക്ക ഡ്രൈവര്‍മാരും പറയുന്നു എങ്കിലും ശാസ്ത്രീയ പഠനങ്ങള്‍ നടത്തുവാന്‍ ഉള്ള നടപടികള്‍ ഉണ്ടായിട്ടില്ല .അതാണ്‌ ദുരൂഹമായി ഈ അപകടങ്ങളെ കാണുന്നത് . പുനലൂര്‍ മൂവാറ്റുപുഴ റോഡിലെ വാഹനാപകടങ്ങളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുവാന്‍ ഗതാഗത വകുപ്പ് നടപടികള്‍ തുടങ്ങണം എന്നാണ് ആവശ്യം .