ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി: മന്ത്രി വീണാ ജോര്‍ജ്

Spread the love

 

പത്തനംതിട്ട ജില്ലയിലെ ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023-24 വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് മുഖേന 20 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നാല് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്കാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തുക അനുവദിച്ചു.

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 55 ലക്ഷം രൂപ വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1.43 കോടി രൂപ വീതവും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാല് കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിലൂടെ കൂടുതല്‍ വികസനം സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രങ്ങളായ മെഴുവേലി, പ്രമാടം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ കുറ്റപ്പുഴ, പുറമറ്റം, മല്ലപ്പുഴശ്ശേരി, പന്തളം തെക്കേക്കര, തോട്ടപ്പുഴശ്ശേരി എന്നിവയ്ക്ക് ഒരു കോടി 43 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളായ തുമ്പമണ്‍, കുന്നന്താനം, ചാത്തന്‍ങ്കേരി, വെച്ചൂച്ചിറ എന്നിവയ്ക്ക് നാല് കോടി രൂപ വീതമാണ് അനുവദിച്ചത്.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളായ ഇളമ്പള്ളി, മണ്ണടി, കുറുമ്പകര, കോട്ടാങ്ങല്‍ മെയിന്‍ സെന്റര്‍, കവിയൂര്‍ മെയിന്‍ സെന്റര്‍, ഒറ്റത്തേക്ക്, വെച്ചൂച്ചിറ മെയിന്‍ സെന്റര്‍-1, കുന്നം, കോളഭാഗം, പറയനാലി, കുളനട മെയിന്‍ സെന്റര്‍, വലിയകുളം, ഏനാത്ത്, കോമളം, ളാക, റാന്നി പഴവങ്ങാടി മെയിന്‍ സെന്റര്‍, കോഴിമല, വാളക്കുഴി, കോട്ടയംകര, ഇളകൊള്ളൂര്‍ എന്നിവയ്ക്ക് 55 ലക്ഷം രൂപ വീതം അനുവദിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിലെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

error: Content is protected !!