
ജില്ലകൾക്ക് അലെർട്ട്
സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാവകുപ്പ് (ഒക്‌ടോബർ 20) തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
konnivarha.com : കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച (23) വരെ നദീതീരങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.
ഭാരതപ്പുഴ, പെരിയാർ, അപ്പർ പെരിയാർ, പമ്പ നദീതീരങ്ങളിൽ ഒക്‌ടോബർ 19 ന് 11 – 25 mm മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും നാളെ (ഒക്‌ടോബർ 20 – ബുധനാഴ്ച) ഭാരതപ്പുഴ, പെരിയാർ, ലോവർ പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി, നദീതീരങ്ങളിൽ 26 – 37 mm മഴയും മീനച്ചിൽ, അച്ചൻകോവിൽ നദീതീരങ്ങളിൽ 11 – 25 mm മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒക്ടോബര് 21 വ്യാഴാഴ്ച ഭാരതപ്പുഴ,പെരിയാർ,ലോവർ പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി,അച്ചൻകോവിൽ നദീതീരങ്ങളിൽ 38 – 50 mm മഴയും മീനച്ചിലിൽ 26 – 37 mm മഴയും അച്ചന്കോവിലിൽ 11 – 25 mm മഴയും ലഭിക്കാൻ സാധ്യത.
ഒക്ടോബര് 22 വെള്ളിയാഴ്ച ഭാരതപ്പുഴ,പെരിയാർ,ലോവർ പെരിയാർ, അപ്പർ പെരിയാർ, ചാലക്കുടി,മീനച്ചിൽ നദീതീരങ്ങളിൽ 38 – 50 mm മഴയും പമ്പ അച്ചൻകോവിൽ നദീതീരങ്ങളിൽ 26 – 37 mm മഴയും ലഭിക്കാൻ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എല്ലാ ജില്ലകളിലും താലൂക്ക് കൺട്രോൾ റൂമുകൾ
24 മണിക്കൂറും പ്രവർത്തന സജ്ജമായ താലൂക്ക് കൺട്രോൾ റൂമുകൾ എല്ലാ ജില്ലകളിലും തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് 3,071 കെട്ടിടങ്ങൾ ക്യാമ്പുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. അതിൽ 4,23,080 ആളുകളെ ഉൾക്കൊള്ളാൻ കഴിയും.
NDRF ടീമുകളെ വിന്യസിച്ചു
ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചു കഴിഞ്ഞു. ഇതുകൂടാതെ നാല് ടീമിനെക്കൂടി ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിൽ വിന്യസിച്ചു. സംസ്ഥാനത്ത് നിലവിൽ വിവിധ ജില്ലകളിലായി 11 NDRF ടീമിനെ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഇവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡിഫെൻസ് സെക്യൂരിറ്റി കോർപ്‌സിന്റെ (DSC) ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചു.എയർഫോഴ്്സിന്റെ രണ്ടു ചോപ്പറുകൾ തിരുവനന്തപുരം, കൊച്ചിയിലെ INS ഗരുഡ എന്നിവിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. നേവിയുടെ ഒരു ചോപ്പറും കൊച്ചിയിൽ അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിരിക്കുകയാണ്.
സന്നദ്ധ സേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്.എൻജിനിയർ ടാസ്്ക് ഫോഴസ് (ETF) കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങിക്കിടന്ന ആൾക്കാരെ പോലീസ്, ഫയർ ഫോഴ്സ് എന്നിവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. നേവിയുടെ ഹെലികോപ്റ്റർ എറണാകുളത്ത് നിന്നും 100 ഭക്ഷണപ്പൊതികൾ കൂട്ടിക്കൽ, കൊക്കയാർ മേഖലകളിൽ എത്തിച്ചിട്ടുണ്ട്.
കേരളത്തിലെ അണക്കെട്ടുകളിൽ ജലനിരപ്പ് നിരീക്ഷിക്കുന്ന സർക്കാർ നിയോഗിച്ച കമ്മിറ്റി 18 ന് ഉച്ചയ്ക്ക് അവലോകനയോഗം ചേർന്ന് ഡാമുകളിലെ വെള്ളം എല്ലാ മുൻകരുതലുകളും സ്വീകരിച്ച് തുറന്നു വിടാൻ തീരുമാനിച്ചു.
സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം (SEOC) കൂടുതൽ സജീവമാക്കുകയും, ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ കെ.എസ്.സി.ബി, ജലസേചന വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, ആർമി തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ SEOC ൽ 24 മണിക്കൂറും വിന്യസിച്ചു. പോലീസ്, ഫയർഫോഴ്‌സ്, ലാൻഡ്റെവന്യു കൺട്രോൾറൂമുകളുമായും സംസ്ഥാന അടിയന്തരഘട്ട കാരൃനിർവഹണ കേന്ദ്രം ആശയവിനിമയം നടത്തി വരുന്നു.
വിവിധ ജില്ലകളിലെ പ്രളയസാധ്യത മുന്നിൽ കണ്ടുകൊണ്ട് അതത് ജില്ലകളിലെ സന്നദ്ധസേന പ്രവർത്തകർ, സിവിൽ ഡിഫെൻസ് അംഗങ്ങൾ, ആപ്തമിത്ര സന്നദ്ധ പ്രവർത്തകർ, ഇന്റർ ഏജൻസി പ്രവർത്തകർ എന്നിവർ സജ്ജരായിട്ടുണ്ട്.