അയ്യപ്പനുവേണ്ടി പാല്‍ ചുരത്തി ഗോശാലയിലെ പൈക്കള്‍

Spread the love

 

അയ്യപ്പനുവേണ്ടി പാല്‍ ചുരത്തുകയാണ് സന്നിധാനത്തെ ഗോശാലയിലെ പശുക്കള്‍. ഗോശാലയില്‍ ഉല്‍പാദിപ്പിക്കുന്ന ശുദ്ധമായ പാലാണ് ശബരിമലയിലെ ദൈനംദിന പൂജകള്‍ക്കും നിവേദ്യത്തിനും ഉപയോഗിക്കുന്നത്.
വെച്ചൂര്‍, ജേഴ്സി, എച്ച്.എഫ്. ഇനങ്ങളില്‍പ്പെട്ട ചെറുതും വലുതുമായ 18 പശുക്കളാണ് നിലവില്‍ ഗോശാലയില്‍ ഉള്ളത്.

കഴിഞ്ഞ 10 വര്‍ഷമായി ഗോക്കളെ പരിപാലിക്കുന്നത് പശ്ചിമ ബംഗാള്‍ സ്വദേശിയായ ആനന്ദ സമന്തയാണ്. ഒരു നിയോഗം പോലെ കൈവന്ന അവസരത്തെ ഭക്തിയോടെ വിനിയോഗിക്കുകയാണ് ആനന്ദ.

പുലര്‍ച്ചെ ഒരു മണിയോടെ തന്നെ ഗോശാല ഉണരും. മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിന് മുന്നേ തന്നെ പാല്‍ കറന്നെത്തിക്കണം. ആദ്യം തൊഴുത്ത് വൃത്തിയാക്കും. തുടര്‍ന്ന് പശുക്കളെ കുളിപ്പിക്കും. പിന്നീടാണ് പ്രര്‍ത്ഥനാ പൂര്‍വ്വമുള്ള പാല്‍ കറന്നെടുക്കല്‍. രണ്ടുമണിയോടെ കറവ പൂര്‍ത്തിയാക്കി, പാല്‍ സന്നിധാനത്ത് എത്തിക്കും. അഭിഷേകത്തിനും നിവേദ്യത്തിനുമാണ് ഇത് ഉപയോഗിക്കുന്നത്.

വന്‍ തീര്‍ത്ഥാടനത്തിരക്കുള്ള ശബരിമലയില്‍ അതൊന്നും ബാധിക്കാതെ തീര്‍ത്തും ശാന്തമായ അന്തരീക്ഷത്തിലാണ് ഗോശാലയുടെ പ്രവര്‍ത്തനം. വെളിച്ചവും ഫാനും ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഗോശാലയില്‍ സജ്ജമാക്കിയിട്ടുണ്ട്. പശുക്കള്‍ക്കൊപ്പം ഒരു ആടും ഇപ്പോള്‍ അതിഥിയായി ഇവിടെ കഴിഞ്ഞുവരുന്നുണ്ട്.

Related posts