
ഉന്നത വിദ്യാഭ്യാസ പ്രവേശന പ്രക്രിയയിൽ, കേരളത്തിലെകുട്ടികൾ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമയബന്ധിതമായി പൊതുപരീക്ഷകൾ നടത്തും
konnivartha.com : 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെയുള്ള തീയതികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രായോഗികമായ നിരവധി വസ്തുതകൾ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാതീയതി നിശ്ചയിച്ചിരിക്കുന്നത്.
ഏപ്രിൽ മാസത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകൾ നടക്കുകയാണ്. കൂടാതെ ഏപ്രിൽ, മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അധ്യാപക പരിശീലനം, എസ്.എസ്.എൽ.സി, ഹയർസെക്കന്ററി/ വി.എച്ച്.എസ്.ഇ മൂല്യ നിർണ്ണയം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ ഏപ്രിൽ 2-ന്പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
പാഠഭാഗങ്ങൾ പൂർത്തിയാക്കി എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ സുഗമമായി നടത്തുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയിൽ നിന്ന് കേരളത്തിലെകുട്ടികൾ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമയബന്ധിതമായി പൊതുപരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പാഠ്യപദ്ധതി പുതുക്കുന്നതിനായി കമ്മിറ്റികൾ രൂപീകരിച്ചു: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി
പാഠ്യപദ്ധതി പുതുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി രണ്ട് കമ്മിറ്റികൾ രൂപീകരിച്ചിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ചെയർപേഴ്സൺ ആയി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർ പേഴ്സണായി കരിക്കുലം കോർ കമ്മിറ്റിയുമാണ് രൂപീകരിക്കുന്നത്.
പ്രീസ്കൂൾ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. വിദഗ്ധ സമിതി സർക്കാരിൽ സമർപ്പിച്ച ഒന്നാം ഭാഗം റിപ്പോർട്ടിൽ ഉണ്ടായിരുന്ന ശുപാർശ അംഗീകരിച്ച് സെക്കന്ററി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റുകളെ സംയോജിപ്പിച്ചുകൊണ്ട് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ എന്ന പൊതുസംവിധാനം രൂപീകരിച്ചു.
തുടർന്ന്, ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ പുനർവിന്യാസം, സ്പെഷ്യൽ റൂളുകൾ തയ്യാറാക്കൽ, വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട കോടതി കേസുകൾ, കെ ഇ ആർ ഭേദഗതികൾ, വിവരാവകാശ അപേക്ഷകൾ എന്നീ ജോലികൾ നിർവഹിക്കുന്നതിനായി സെക്രെട്ടറിയേറ്റിൽ പ്രത്യേക സെൽ രൂപീകരിച്ചു. ഈ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും, സ്പെഷ്യൽ റൂൾ തയ്യാറാക്കുന്നതിനുമായി അംഗങ്ങളെ ഉൾപ്പെടുത്തി ഒരു കോർ കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്താൻ സീമാറ്റ് കേരളയുടെ ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
അടുത്ത അദ്ധ്യയന വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി ഉടൻ പൂർത്തിയാക്കും
കുട്ടികളുടെ ഹാജരിൽ ക്രമാനുഗതമായി പുരോഗതി ഉണ്ടാകുന്നത് ആശാവഹം
2022-23 അദ്ധ്യയന വർഷത്തേക്കാവശ്യമായ ഒന്നു മുതൽ പത്തു വരെ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി വിതരണത്തിനായി തയ്യാറെടുത്തു വരികയാണെന്ന് മന്ത്രി വി. ശിവൻകുട്ടി.
നിലവിലെ കോവിഡ് സാഹചര്യങ്ങളിലും വളരെ മുൻകൂട്ടി തന്നെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുവാനുള്ള സാഹചര്യം വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ 14 ജില്ലാ ഹബ്ബുകളിലും അച്ചടിച്ച പാഠപുസ്തകങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.